Saturday, May 19, 2007

കടല്‍തീരത്ത് കാണാതായത്



കുമാറേട്ടന്റെ ഈ പടത്തിനുള്ള ആവിഷ്കാരം

“ഡോക്ട്രര്‍ വാട്ട്സന്‍, താങ്കള്‍ക്കെന്തു തോന്നുന്നു? തീരത്ത് നിന്നും പോയിരിക്കുമോ?“
ഏറെ നേരം ചിന്തിച്ച ശേഷം വാട്ട്സന്‍ പറഞ്ഞു,
"അതൊരു കുഴയ്ക്കുന്ന ചോദ്യമാണ്‌ ഹോംസ്, ഈ ഇരുട്ടില്‍ തെളിവുകള്‍ എന്തെങ്കിലും കണ്ടെത്തുക എളുപ്പമല്ലാത്ത സംഗതിയാണ്‌."
“ഉം“ ഹോംസ് ഇരുത്തി മൂളി. തന്റെ പൈപ്പ്ആഞ്ഞു വലിച്ചു. ഞെരബുകള്‍ പിണച്ച് കിടന്ന വലതു കൈ കൊണ്ട് ഇടത് കഴുത്തില്‍ തലോടി തലചെരിച്ച് പിടിച്ച് ആലോചിക്കാന്‍ തുടങ്ങി.

വാട്ട്സന്‍ തന്റെ പോക്കറ്റില്‍ നിന്നും ചെറിയ നോട്ട് ബുക്കും പേനയുമെടുത്ത് നോട്ട് കുറിക്കാന്‍ തുടങ്ങി. കറുത്ത് പര്‍ദ്ദയിട്ടോരു സ്ത്രീ ഒരു വെളുത്ത മാരുതിയില്‍ വന്നിറങ്ങി അതിവേഗത്തില്‍ ബേക്കര്‍ സ്റ്റ്ട്രീറ്റിലെ ഇരുപത്തിരണ്ടാം നമ്പര്‍ വീട്ടിലേയ്ക്കുള്ള മരപ്പടികള്‍ കയറി ചെല്ലുമ്പോള്‍ ഡോക്ടര്‍ വാട്ട്സനും അവിടെ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ അലസതയിലും, ഏകാന്തതയിലും, ഓപ്പിയം തീറ്റയിലും പെട്ട് വലഞ്ഞ് പോയിരുന്ന ഹോംസിന് നല്ലൊരു ചായയിട്ട് കൊടുക്കാന്‍, തന്റെ ഭാര്യ ഉണ്ടാക്കിയ കേക്കുമായി എത്തിയതായിരുന്നു ഡോക്ടര്‍ വാട്ട്സന്‍. പര്‍ദ്ദയിട്ട സ്ത്രീയെ കണ്ട് വാട്ട്സന്‍ ഹോംസിനെ കുലുക്കി വിളിച്ചു. അപ്പോഴും ഓപിയത്തിനെ മയക്കത്തിലായിരുന്ന ഹോംസിനോട് ആ സ്ത്രീ സംസാരിക്കാന്‍ തുടങ്ങി.

മിസ്സീസ്സ് ഫോസ്റ്റര്‍ എന്ന ആ സ്ത്രീയുടെ ആവശ്യം കടല്‍ തീരത്ത് കളഞ്ഞ് പോയ എന്തോ ഒന്ന് തേടിപിടിച്ച് കൊടുക്കണമെന്നതായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ഹോംസ് ആവശ്യപ്പെടും എന്ന് വാട്ട്സന്‍ കരുതി. പക്ഷേ അതുണ്ടായില്ല. അവരുടെ തുടര്‍ന്നുള്ള വര്‍ത്തമാനത്തില്‍ നിന്നും അവര്‍ കുറച്ച് നാളുകളായി ഇവിടെ നിത്യ സന്ദര്‍ശകയാണെന്നും കാര്യങ്ങളെല്ലാം ഹോംസിനറിയാം എന്നും വാട്ട്സന് മനസ്സിലായി. അല്പസമയത്തിനുള്ളില്‍ അവര്‍ ഇറങ്ങി പോയി. ഉടന്റെ ഹോംസ് തന്റെ രാത്രി വേഷത്തില്‍ കടല്‍കരയിലേയ്ക്ക് നടന്നു, കൂടെ ഡോക്ടര്‍ വാട്ട്സനും.

പെട്ടെന്നാണത് ഡോക്ടര്‍ വാട്ട്സന്റെ കണ്ണില്‍ പെട്ടത് ‘ഒരു ചുവന്ന വെളിച്ചം‘. ഇത് അതു തന്നെ. നഷ്ടപ്പെട്ടതിന്റെ സാധത്തില്‍ നിന്നും പോയതാവണം ഈ വര്‍ണ്ണം. ഡോക്ടര്‍ വാട്സന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോഴും കഴുത്തില്‍ കൈ വച്ച് നില്‍ക്കുന്ന ഹോംസിനെ തോണ്ടി വാട്ട്സന്‍ ആ വര്‍ണ്ണം കാണിച്ചു. അതിനടുത്ത് പോയി സൂക്ഷ്മമായി പരിശോധിച്ച് ശേഷം ഹോംസ് പറഞ്ഞു.
“ഇതിലും കടുത്ത നിറമാവണം അതിന് . വാട്ട്സന്‍ നിങ്ങള്‍ പിന്നേയും ഞാന്‍ പറഞ്ഞതൊക്കെ മറക്കുന്നു. ബേക്കര്‍ തെരുവിലെ വീട്ടിലേയ്ക്ക് എത്ര ചവുട്ടു പടികള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കിപ്പോഴും അറിയില്ല എന്നെനിക്കറിയാം. ഈ മണലില്‍ പതിഞ്ഞിരിക്കുന്ന കാലടികള്‍ ശ്രദ്ധിച്ചുവോ താങ്കള്‍?“
അപ്പോഴാണ് വാട്ട്സന്‍ ആ കാലടികളെ ശ്രദ്ധിക്കുന്നത്. എണ്ണിയാല്‍ തീരാത്തത്രയുമുള്ള ആ കാല്പാടില്‍ നിന്നും എന്തെങ്കിലും കണ്ട് പിടിക്കാന്‍ വാട്ട്സനായില്ല. വെറുതെ തലയാട്ടി നിന്ന വാട്ട്സനോട് ഹോംസ് പറഞ്ഞു, “ഡോക്ടര്‍ വാട്ട്സന്‍, നോക്കൂ ചെരുപ്പിടാതെ നഗ്നമായ കാലപാടുകള്‍ വലത് നിന്നും ഇടത്തോട്ട് പോകുന്നു വലിയ മാറ്റമില്ലാതെ, അതിനിടയില്‍ ചെരുപ്പിട്ട ഒരു വലിയ കാല്പാട് ഇവയ്ക്ക ലംബമായി നടക്കുന്നത് ശ്രദ്ധിച്ചോ?“ അപ്പോഴാണ് വാട്സന്‍ ആ കാല്പാട് കണ്ടത്. അതിനടുത്ത് ചെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും വാട്സനൊന്നും മനസ്സിലായില്ല. ഹോംസ് തുടര്‍ന്ന് രണ്ടടി മുന്നോട്ട് വച്ച് അവിടെയെല്ലാം തന്നെ ഭൂതകണ്ണാടി വച്ച് നോക്കി. എന്നീട്ട് നിരാശനായി ഇവിടെയൊന്നുമില്ല എന്ന അര്‍ഥത്തില്‍ തലയാട്ടി. പെട്ടെന്ന് രണ്ട് നിഴലുകള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. ഹോംസിന്റെ ഉദ്ദേശ്യം മനസ്സിലായെന്നപോലെ വാട്സനും ആ നിഴലുകളെ നിരീക്ഷിക്കാനായി പതുങ്ങി നിന്നു.
അവയെ നോക്കുന്നതിനിടയില്‍ വാട്സന്‍ ചോദിച്ചു
“ഹോംസ് യഥാര്‍ത്ഥത്തില്‍ മിസ്സീസ്സ് ഫോസ്റ്ററുടെ എന്താണ് കളഞ്ഞ് പോയത്?
“അവരുടെ ബാല്യം“
ഹോംസ് നിര്‍വികരനായി മൊഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് പച്ചാളം പറഞ്ഞു,
“ഹ ഹ ഹ കുമാറേട്ടാ ഇത് നമ്മുടെ തന്നെ നിഴലുകളായിരുന്നു “

പിന്‍‌കുറിപ്പ്:
1)എട്ടാം ക്ലാസില്‍ വച്ച് ആര്‍ത്തിയോടെ വായിച്ച് തീര്‍ത്ത ഹോംസ് കഥകളുടെ ഓര്‍മ്മയ്ക്ക്, അത് സ്കൂളില്‍ കൊണ്ട് വന്നിരുന്ന രോഷ്ണിയ്ക്ക്. ഇപ്പോഴും ഞാന്‍ ചവിട്ട് പടികള്‍ എണ്ണികൊണ്ടിരിക്കുന്നു.
2) പച്ചാളം, കുമാറേട്ടന്‍ എന്നതിന്ന് പകരം ഇവിടെ ഏത് പേരും ഉപയോഗിക്കാം. കഥ മാറുന്നില്ല.

ഈ പടത്തെ കുറിച്ച് മറ്റുള്ളവരുടെ ഭാവന വിലാസം കാണാന്‍:
ദേവേട്ടന്‍
കുട്ടിച്ചാത്തന്‍
ഇട്ടിമാളു
മുല്ലപ്പൂ
ഗുപ്തന്‍ എല്യാസ് മനു