Tuesday, September 15, 2015

രൂപാന്തരീകരണത്തിലെ പാറ്റ

നിങ്ങളെ സ്വാധീനിച്ച അഞ്ചു കഥകള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍, എന്റെയുത്തരത്തില്‍ എക്കാലത്തും  ഉറപ്പായും  ഉണ്ടാകുന്നൊരു കഥയാണു കാഫ്കയുടെ  മെറ്റമോര്ഫോസിസ് .  

¨ഒരു ദിവസം  രാവിലെ ദു:സ്വപ്നത്തില്‍ ഞെട്ടിയുണര്ന്ന ഗ്രിഗര്‍ സാംസ താന്നൊരു വലിയ  പാറ്റയായി രൂപാന്തരീകരിക്കപ്പെട്ടു കണ്ടു.¨ [One morning, when Gregor Samsa woke from troubled dreams, he found himself transformed in his bed into a horrible vermin]

അച്ചാച്ചന്റെ ശേഖരത്തില്‍ നിന്നും  ചോദിക്കാതെയെടുത്ത പുസ്തകത്തിലെ ആദ്യ വരിയ്ക്കു പിന്നിലെ കഥ  കുഞ്ഞു ഡാ ഒറ്റയിരിപ്പിനാണു വായിച്ചു തീര്ത്തത് . അതിനെ തുടര്ന്ന് നിരവധി സ്വപ്നങ്ങളില്‍ ചതഞ്ഞ ആപ്പിള്‍ കുത്തി കയറിയ ശരീരവുമായി, ഉണര്‍ന്നീട്ടും   കാലുകള്‍ ചലിപ്പിക്കാനാവാതെ, ഒച്ച പൊങ്ങാതെ, കഷ്ടപ്പെട്ടെണീറ്റാലും  വീണു, വീണൂ ഞെട്ടിയുണര്‍ന്ന എത്ര ദിവസങ്ങള്‍, ഉണര്‍ച്ചകളില്‍ അത് വെറുമൊരു സ്വപ്നമായിരുന്നു, കാഫ്കയുടെ പാറ്റയല്ല എന്ന തിരിച്ചറിവ് വലിയൊരു ആശ്വാസവും, ആ ദിവസത്തിന്റെ ഉന്മാദവുമായിരുന്നു. അന്ന് മുതലേ  ആയിരിക്കണം  പാറ്റപേടി തുടങ്ങിയത്.  അല്ലെന്കില്‍ പഴയ വീടിന്റെ മരയലമരയിലും   അറക്കാപ്പൊടി പെട്ടികളിലുമൊക്കെ  ധാരാളം  പാറ്റകളുണ്ടായിരുന്നീട്ടും   ആ അലമാരയിലെ ഉപ്പിലിട്ടവ കട്ടുതിന്നാന്‍ ഒരു ബുദ്ധിമുട്ടും  ഉണ്ടായിട്ടില്ല. അപ്പന്‍ പുതിയ വീട് വാങ്ങിയ സമയത്തായിരുന്നിരിക്കണം   എന്നിലെ  ഈ  രൂപാന്തരീകരണം  നടന്നത്. ഇരുട്ട്  വീണാല്‍ ഒരു മുറിയില്‍ നിന്ന് മറ്റേ മുറിയിലേക്ക് പോകാന്‍ പേടി. ലൈറ്റിടാന്‍ നോക്കുമ്പോള്‍ അവിടെ പാറ്റയുണ്ടാകുമോ? അടുക്കളയില്‍ പാറ്റയുണ്ടാകുമോ?പക്ഷേ,  പേടിക്കുന്നത് ഈ പാറ്റയെ ആണു എന്ന് പറയാനും  വയ്യ. എന്തിനധികം, വലിയ ധൈര്യവാത്തി  ആയിരുന്ന കുട്ടി, ഒരു പേടിത്തൂറിയായി മാറി.  പിന്നീടെങ്ങനെയോ, ഒരു പക്ഷേ, പുതിയ വീട്ടില്‍ പാറ്റകളിലാഞ്ഞത് കൊണ്ടുണ്ടായ അപരിചിതത്വം കാരണമയിരിക്കാം, ആ പാറ്റപേടി ഞാന്‍ മറന്നു. വല്ലപ്പോഴും യാദൃശ്ചികമായി പാറ്റകളെ കാണുമ്പോള്‍ മാത്രം ഗ്രിഗര്‍ സംസയുടെ പാറ്റ എന്നെ പേടിപ്പെടുത്തി.

ആകാവുന്ന വേഗത്തില്‍ ആകാവുന്ന ദൂരത്തേയ്ക്ക് ഞാന്‍ ഓടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണു, പത്താംക്ലാസ്സ് കഴിഞ്ഞത്. ഫസ്റ്റ് ഗ്രൂപ്പ് വേണോ, സെകന്റ് ഗ്രൂപ്പ് വേണോ? ആലോചിക്കാനുണ്ടായിരുന്നില്ല, കണക്കാണു പഥ്യം . വായിച്ചു പഠിക്കണ്ട, റിവിഷന്‍ വേണ്ടാ പരമസുഖം. അപ്പോഴാണു വെള്ളിടിയായി ലവര്‍ പ്രവേശിക്കുന്നത്; അഡീഷണല്‍ മാതമറ്റിക്സ്.  അപ്പം തിന്നാല്‍ രണ്ടുണ്ട്  കാര്യം ബയോളജിയും   പഠിക്കാം   കണക്കും  പഠിക്കാം. ഇതൊക്കെ വെറും ചീളു കേസ് പോരട്ടെ രണ്ടും ഒരോ പ്ലേറ്റ്. അങ്ങനെ തൃശ്ശൂര്‍ രാജയുടെ കീഴില്‍ കണക്കും [പിന്നെ ശകലം മറ്റവനും,  വേദിക് മാതമറ്റിക്സ്] റ്റിക് റീറ്റയുടെ കീഴില്‍  ബയോളജിയും പഠിച്ച് വരയ്ക്കുന്ന പഠങ്ങളില്‍ ഇരുപതില്‍ പത്തൊപതിലും ഒപ്പില്ലാത്ത റ്റിക് മാത്രം വാങ്ങി മുന്നേറിയിരുന്ന കാലം. അപ്പോള്‍ അതാ വരുന്നു, ഡിസെക്ഷന്‍ പ്രാക്റ്റികല്‍. ആദ്യദിവസം തന്നെ പാത്രത്തിലെ ക്ലോറോഫോമില്‍  കിടന്ന് പിടയ്ക്കുന്നത് പാറ്റ. ഒന്നേ നോക്കിയുള്ളൂ. അതിന്റെ ആന്റിന എന്ന കൊമ്പ് ചൂണ്ടു വിരലില്‍ ചുറ്റി വായയുടെ ഭാഗങ്ങളും  അടര്ത്തിയെടുക്കണമെത്രേ. പിന്നെ വയറു കീറി എന്തൊക്കെയോ ചെയ്യണമത്രേ! പകുതി സമയവും  കണ്ണടച്ചു കൊണ്ടാണൂ വെട്ടി മുറിക്കല്‍ കണ്ടത്. ഗ്രിഗര്‍ സാംസയുടെ പാറ്റ ആപ്പിളിനു പകരം  സ്കാള്‍പെലുമായി ഓടി നടക്കാന്‍ തുടങ്ങി. പെട്ടെന്ന്, റീത്താമ്മ പാറ്റയുടെ വയറ്റില്‍ സ്കാല്പെല്‍ കുത്തിയിറക്കി. രണ്ടായി പിളര്ന്ന ആ പാറ്റ ശരീരത്തില്‍ നിന്നും   കുതിച്ച് പൊന്തി വന്നത് മഞ്ഞ മഞ്ഞ നിറത്തിലുള്ള കൊഴുപ്പായിരുന്നു! വെള്ളത്തില്‍ പൊന്തിപരന്ന പാറ്റ രക്തത്തെ നോക്കാതെ ഞാന്‍ ഗ്രിഗര്‍ സാംസയെയും  വലിച്ച് കൊണ്ടോടി. അന്ന് അറച്ച് പോയതാണു പാറ്റപേടി. പാറ്റയുടെ ഒരു പടം  പോലും  നോക്കാനാവില്ല, ഈ അറപ്പും  പേടിയും കാരണം. എന്നീട്ടും   ഞാന്‍ ഒന്നോ രണ്ടോ പാറ്റകളെ കീറിമുറിക്കാന്‍ നിര്ബന്ധിക്കപ്പെട്ടു. കൈകൊണ്ടുള്ള ഭക്ഷണം   തീറ്റ  അതോടെ  നിര്‍ത്തി. പാറ്റയുടെ പടത്തിനു റ്റിക് പോലും  കിട്ടിയില്ല. ഒറ്റ ഏറായിരുന്നു അതിനു കിട്ടിയ മാര്ക്ക്.  പരീക്ഷയ്ക്കം  കിട്ടിയത് പാറ്റയുടെ വായഭാഗം. കഷ്ടി ജയിച്ചു, വേദിക് മാത്തമെറ്റിക്സില്‍ ഹരമില്ലാത്തതിനാല്‍ അഡീഷണല്‍ ലൗവിന്റെ കാര്യവും  കട്ടപ്പൊക. പരീക്ഷയ്ക്ക് മാര്ക്ക് കിട്ടാന്‍ വേണ്ടി മാത്രം കണക്ക് പഠിപ്പിച്ച് തൃശ്ശൂര്‍ രാജ,തമാശകളൊക്കെ പറയുമയിരുന്നെന്കിലും ഒരിക്കലും  ബെല്ലാരി രാജയെ പോലെയായില്ല.   എന്നിലെ ഗ്രിഗര്‍ സാംസയ്ക്ക് അങ്ങിനെയൊരു പുത്തനുണര്‍വ് കിട്ടി. കണ്ടുമുട്ടുന്ന ഒരോ പാറ്റയേയും   ഉറക്കമുളച്ചിരുന്ന് ഞാന്‍ വക വരുത്തി. ഒരുതരം അറപ്പ് അല്ലെന്കില്‍  പേടിയില്‍ നിന്നുണ്ടായ ഭയം.    പിന്നീട് ചില വര്‍ഷങ്ങള്‍ കാഫ്കയും, ഗ്രിഗര്‍ സാംസയും  പാറ്റയും ജീവിതത്തില്‍ നിന്നും   അകന്നു നിന്നു. ചെകോവും മാര്‍ഷലിന്റെ വിധവയും പൂമ്പാറ്റകളൂം  ജീവിതത്തെ പേടിയില്ലാതെ നയിച്ചു. ചത്ത പൂമ്പാറ്റകളുടെ ശേഖരണം ഹോബിയായത് ആ കാലത്തായിരിക്കണം .

പിന്നിട് ഗ്രിഗര്‍ സാംസയുടെ ആക്രമണം  ഉണ്ടാകുന്നത് ഹൈഫയില്‍ വച്ചാണ്.   കാര്മല്‍ മലനിരകളുടെ ചെരുവിലുണ്ടായിരുന്ന അപ്പാര്ട്ട്മെന്റ്  റോഡ് ലെവലില്‍ ആയിരുന്നു. ഇസ്രായേലിലെ മാലിന്യസംസ്കരണം   ലോകത്തിലെ തന്നെ ഏറ്റവും   മോശപ്പെട്ട  ഒന്നായിര്ക്കും.  മുനിസിപ്പാലിറ്റി  ആഴ്ചയില്‍ ഒരിക്കലോ മറ്റോ  മാത്രമേ  കുപ്പത്തൊട്ടി  എടുത്ത് കൊണ്ട്  പോകൂ.  അങ്ങനെയായിരിക്കണം പുതുക്കിയ  വീടായിട്ടും   രണ്ടാം   വര്ഷത്തില്‍ അവിടെ പാറ്റ വന്ന് പെട്ടത് .  ഒരു ദിവസം   പെട്ടെന്ന് ഒരു  പാറ്റയെ കാണുകയായിരുന്നു. പിന്നെ എല്ലാ രാത്രികളിലും   ഒരു  ഭ്രാന്തിയെ പോലെ പാറ്റയെ കൊല്ലാന്‍ ചാടിയെണീറ്റിരുന്നവളെ ഭര്ത്തന്‍ മറന്നു  കാണാന്‍ വഴിയില്ല. ഈ പ്രാന്ത് കണ്ട് പല പല  പാറ്റ നശീകരിണിയുമായി അവയെ അവന്‍ തുരുത്തി. പിന്നെ കുറേ നാളുകള്ക്ക് ശേഷം   പാറ്റ ഭ്രാന്തടങ്ങി അവിടം  വിടാനുള്ള ഒരുക്കത്തില്‍ നോക്കിയപ്പോള്‍ ഗ്രിഗര്‍ സാംസയുടെ പൊടി പോലും ഇല്ലായിരുന്നു.

എന്നാല്‍ യഥാര്ത്ഥ ഗ്രിഗര്‍ സാംസ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.  അവന്‍ ജൂതനായിരുന്നെന്കിലും  ജര്മനിക്കാരനായിരുന്നു. ജര്മ്മന്‍ സമൂഹത്തിന്റെ  ഒരു ഭാഗം  തന്നെയായിരുന്നു സംസയും  അയാള്‍ നേരിട്ട  മാനസീക ഒറ്റപ്പെടലും.  അവിടെ പാറ്റകള്ക്ക് അപ്പുറം   ഒരോ മനുഷ്യനിലും    ഒരു ഗ്രീഗര്‍ സാംസയുണ്ടായിരുന്നു. നാടകങ്ങള്‍, ബാലെകള്‍, ഷോര്ട്ട് ഫിലുമുകല്‍, വായനകള്‍ അങ്ങനെ ഹൈഡല്‍ബര്ഗിന്റെ മുക്കിലും മൂലയിലും  സാംസയുടെ പാറ്റയുണ്ടായിരുന്നു. സത്യത്തില്‍ കാഫ്ക പാറ്റ എന്ന വാക്ക് തന്റെ കഥയില്‍ ഉപയോഗിച്ചീട്ടില്ല എന്ന് അവരാണു പറഞ്ഞത് . vermin എന്ന  വാക്കിനു  പാറ്റ എന്നൊരു അര്ത്ഥം ഇല്ലത്രേ! ആ കഥയില്‍ ഈ vermin നെ vermin എന്ന് വിളിക്കാത്തതും   ജുഗുപ്സാപരമായ വിശദീകരണങ്ങളും  കൊണ്ട് അത് പാറ്റയായിരിക്കാം  എന്ന്  ഒരു വലിയ കൂട്ടം  ആളുകള്‍ കരുതുന്നു. കൊതുകിനെ അപേക്ഷിച്ച് ഒട്ടും  തന്നെ  ഉപദ്രവകാരിയല്ലാത്ത പാറ്റയോടുള്ള ഈ അറപ്പും  വെറുപ്പും  ആണത്രേ കാഫ്കയുടെ മെറ്റാമോര്ഫോസിസിലെ പാറ്റ എന്ന മെറ്റഫര്‍ (രൂപകം) .  സത്യം   പറഞ്ഞാല്‍ കഥ വായിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായ അമേരിക്കന്‍ പാറ്റകളില്‍ ഒന്നിനെ പോലും  ഞാനവിടെ കണ്ടില്ല. കണ്ടത് മുഴുവന്‍ ഏഷ്യന്‍ പാറ്റകളെ ആയിരുന്നു. എന്നീട്ടും  അവയെന്നെ പേടിപ്പിച്ചു. പൂത്തു നിന്നിരുന്ന നിരവധി ആസ്റ്ററുകള്‍ അവയുടെ സാന്നിധ്യം  കൊണ്ട് കൊല ചെയ്യപ്പെട്ടു.  ബോബെയിലെ ഫ്ലാറ്റ് കിട്ടിയപ്പോള്‍ ആദ്യമൊന്ന് കാണാന്‍ പോയി. ദേ, ഓടുന്നു ഒരു പാറ്റ! നേരെ മറാത്ത സ്റ്റോറില്‍ പോയി ഹിറ്റ് വാങ്ങി ആകെ മൊത്തം   അടിച്ചിട്ടു. പിറ്റേന്ന് ചത്ത് കിടന്നത് 56 പാറ്റകളാണു. എന്നീട്ടും   അടങ്ങാത്ത ഗ്രിഗര്‍ സാംസ അഥോരിറ്റിയ്ക്ക് പരാതി കൊടുത്തു. അതിന്റെ ഫലമായോ എന്തോ ഇപ്പോള്‍ അവിടെ ഫലപ്രദമായ കീടനിയന്ത്രണമുണ്ട്. സാംസയുടെ കളി എന്നോടാണ്.

അങ്ങനെ, ഇപ്പോഴും   ചത്ത പൂമ്പാറ്റ ശേഖരണം  ഹോബിയും ജീവനുള്ള പാറ്റ പേടിയും അറപ്പുമായി ഗ്രിഗര്‍ സാംസ മുന്നോട്ട് പോകുന്നു  

ബൈറ്റ് -
1) ജര്മ്മനിയില്‍ വച്ച് കണ്ട അനേകം  ഗ്രിഗര്‍ സാംസ അഡാപ്ഷനുകളില്‍ ഏറ്റവും  ഇഷ്ടമായത് ഓഫീസിലെ കസേരയില്‍ ഇരുന്നു ഒരാള്‍ ടാര്‍ ആയി രൂപാന്തരീകരണം  ചെയ്യുന്നതായിരുന്നു. അക്കാലത്ത് അതിനോട് തന്മയീഭവിക്കാന്‍ എളുപ്പമായതിനാലാവാം. ഒരുപാട് കാലം  അത് ബുക്ക് മാര്ക്കില്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ കാണാനില്ല. പകരം  ഒരു ഓപ്റ കാണുകhttps://www.youtube.com/watch?v=4Y3izEP3o4Y
2)  2012 മെയില്‍ ആരംഭിച്ച ഈ ഡാഫ്റ്റിനും, [അന്നു വിചാരിച്ചതുമായി  മുള്ളിതെറിച്ച ബന്ധമില്ലെന്കിലും,]    രൂപാന്തരീകരണം   സംഭവിച്ചിരിക്കുന്നു
.3.) ഇപ്പോള്‍  പെട്ടെന്നുണ്ടായ പ്രചോദനം  http://www.bbc.com/future/story/20140918-the-reality-about-roaches

Sunday, August 09, 2015

ആമവേഗം



അക്കൊല്ലവും   ആമയും-മുയലും   ഓട്ടപന്തയമത്സരത്തില്‍ ടോറു ആമ ജയിച്ചു [1]. പക്ഷേ, സമ്മാനം   വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ടോറുവിനോരു സന്തോഷവും   ഇല്ലായിരുന്നു. തലകുനിച്ച്, ആകെ സങ്കടത്തില്‍ നില്ക്കുന്ന ടോറുവിനെ കണ്ട്  പാപ്പുക്കുട്ടി ചോദിച്ചു;

¨എന്തു പറ്റി ടോറു? ജയിച്ചീട്ടും   നിനക്കൊരു സന്തോഷവുമില്ലല്ലോ?¨

സങ്കടം  കൊണ്ട് തൊണ്ടയിടറി ടോറു പറഞ്ഞു,

¨എല്ലാവരും   പറയുന്നു പാപ്പു, ഓട്ടപന്തയത്തില്‍ ജയിച്ചത് ഞാനാണെങ്കിലും  വേഗക്കാരന്‍  മോട്ടു മുയലാണത്രേ! അവള്‍ ഉറങ്ങി പോയതുകൊണ്ട്  മാത്രമാണത്രേ ഞാന്‍ ജയിച്ചത്. എനിക്കൊരിക്കലും   വേഗക്കാരിയാകാന്‍ പറ്റില്ലേ പാപ്പു? ¨

മുയല്‍ വേഗക്കാരനാണെന്നു പാപ്പുക്കുട്ടിയ്ക്കുമറിയാം. അമ്മിച്ചി പറഞ്ഞുതന്ന കഥയിലും ആമ ജയിക്കുന്നത് മുയല്‍ ഉറങ്ങി പോയതുകൊണ്ടാണ്.  അല്ലെങ്കില്‍  തീർച്ചയായും  മുയല്‍ ജയിച്ചേനേ. അങ്ങനെയാണെങ്കില്‍ ടോറുവിനു  ഒരു വേഗക്കാരിയാവാന്‍  പറ്റില്ലേ? പാപ്പു തല പുകഞ്ഞാലോചിച്ചു. അതിനുത്തരം  കണ്ടുപിടിക്കണമെങ്കില്‍ വേഗത എന്താണെന്നു അറിയണം. ആരോടാ ഒന്നു ചോദിക്കുക? പെട്ടന്ന്  ടര്‍ബോ  ഒച്ചിനെ പാപ്പുവിനു ഓര്‍മ്മ വന്നു. കഴിഞ്ഞ കൊല്ലം   കാറോട്ടാത്തില്‍ ഗയ് ഗാഗ്‌‌നെ തോല്‍പ്പിച്ച വേഗതയുടെ പര്യായമായി പറിയ ടര്‍ബോ പാപ്പുവിന്റെ  ഫേസ് ബുക്ക് കൂട്ടുകാരനാണ്. പാപ്പു ടോറുവിനോട്  പറഞ്ഞു,

¨ടോറു, നീ വിഷമിക്കേണ്ടടീ. ടര്‍ബോയില്ലേ, ടര്‍ബോ ഒച്ച്.. കഴിഞ്ഞ കൊല്ലം  ഏറ്റവും  വേഗത്തില്‍ കാറോടിച്ച് ജയിച്ച ടര്‍ബോ, അവന്‍ എന്റെ  കൂട്ടുകാരനാ.. ഞാനവനോട്  ചോദിച്ചീട്ട് നാളെ പറയാം. കേട്ടോ..

എന്നീട്ട് ടോറുവിന്റെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പാപ്പു വേഗത്തില്‍ ഒറ്റ ഓട്ടം   വച്ചു കൊടുത്തു. വീട്ടില്‍ ചെന്ന് അമ്മിച്ചിയുടെ മൊബൈല്‍ നിന്ന് ടര്‍ബോയ്ക്ക് ഇ-കത്തയച്ചു.

പ്രിയ ടര്‍ബോ,

നീയാണല്ലോ ഇപ്പോള്‍ ലോകത്തിലെ വലിയ വേഗതക്കാരന്‍. എന്താണു വേഗതയെന്നു എന്നെ പഠിപ്പിച്ചു തരുമോ? എന്റെ കൂട്ടുകാരി ടോറുവിനു പറഞ്ഞു കൊടുക്കാനാണ്.  അവള്‍ വലിയ ഓട്ടക്കാരിയാണ്. എല്ലാ കഥയിലും  ആമയും  മുയലും   മത്സരത്തില്‍ അവളാണ് ജയിക്കുക. പക്ഷേ വേഗത മുയലിനാണ്. അടുത്ത കൊല്ലമെങ്കിലും   അവള്‍ക്ക് വേഗത്തില്‍ ഓടി ജയിക്കണം.  

എന്ന്,
സ്നേഹത്തോടെ പാപ്പു  

കത്തയച്ചതിനു ശേഷം  പാപ്പുവിനാകെ വെപ്രാളമാണ്. എന്താണ് ടര്‍ബോ മറുപടി എഴുതുക? വേഗത എന്താണെന്നു പോലും  അറിയാത്ത ഒരു മണ്ടനാണ് പാപ്പു എന്ന് എഴുതുമോ? അതോ മറുപടി അയക്കാതിരിക്കുമോ? ഇതൊക്കെ ആലോചിച്ച് പാപ്പും   അങ്ങോട്ടും  ഇങ്ങോട്ടും  വേഗം  വേഗം നടക്കാന്‍ തുടങ്ങി.

പെട്ടന്ന് മൊബൈലില്‍ ടര്‍ബോയുടെ  പടം   തെളിഞ്ഞു. ടര്‍ബോ ഇത്ര വേഗം  മറുപടി അയച്ചോ! പാപ്പു ആകാംഷയോടെ  അത് തുടന്ന്  നോക്കി. ടര്‍ബോ എഴുതിയിരിക്കുന്നു;
പ്രിയപ്പെട്ട പാപ്പു,

സ്ഥാന ചലനത്തിന്റെ തോതാണ് വേഗത. അതായത് ഒരാള്‍ അല്ലെങ്കില്‍ ഒരു  വസ്തു സഞ്ചരിക്കുന്ന ദൂരത്തെ സമയം   കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതെന്തോ അതാണു വേഗത. വലിയ ദൂരം   ചെറിയ  സമയം   കൊണ്ട് പിന്നിടുന്ന ആളാണു വേഗക്കാരി.
വേഗത = ദൂരം ÷  സമയം   


ദൂരത്തിന്റെ അളവുകളാണ്, മൈല്‍, മീറ്റര്‍, കിലോ മീറ്റര്‍, മുതലായവ. സമയത്തിന്റെ അളവുകള്‍  സെക്കന്റ്, മിനിട്ട് , മണിക്കൂര്‍ എന്നിവയാണ്. എന്റെ പഴയ വേഗത  മണിക്കൂറില്‍ വെറും   0.03 മൈല്‍ ആയിരുന്നു. ഇപ്പോള്‍ ഞാനും  എന്റെ കാറിന്റെ  ശരീരവും   ചേര്‍ന്ന് മണിക്കൂറില്‍ ഏകദേശം   220 മൈല്‍ ആണു. ഒരു നാട്ടുമുയലിന്റെ ശരാശരി വേഗത മണിക്കൂറില്‍ ഏതാണ്ട്   35 മൈല്‍ ആയിരിക്കും. പാപ്പു വേഗം   നടന്നാല്‍ ഒരു മണിക്കു കൊണ്ട് ഏതാണ്ട് 2 മൈല്‍ നടക്കാന്‍ പറ്റുമായിരിക്കും.
നിന്റെ ടോറുവിനോട് നന്നായി പരിശീലനം   ചെയ്യാന്‍ പറയണം. വേഗത = ദൂരം   ഹരണം   സമയം   എന്ന്  പറഞ്ഞല്ലോ.  ഒരു നിശ്ചിത ദൂരം   ദിവസവും  ഓടി  ആ ഓട്ടത്തിന്റെ സമയം കുറച്ച്  കൊണ്ട് വരണം.  അങ്ങനെ സമയം   കുറഞ്ഞ് വരുമ്പോള്‍ ടോറുവും   വേഗക്കാരി ആകും. നിത്യാഭ്യാസി ആനയെ എടുക്കും   എന്നല്ലേ നിങ്ങളൂടെ നാട്ടിലെ ചൊല്ല്. ടോറുവിനു വിജയാശംസകള്‍ നേരുന്നു.
                                എന്ന് സ്വന്തം   
                                ടര്‍ബോ

പാപ്പു ഉടനെ തന്നെ ടോറുവിനെ കാണാന്‍ വേഗത്തില്‍ ഓടി.  ഓടുമ്പോള്‍ പറഞ്ഞ് കൊണ്ടേയിരുന്നു, വേഗത സമം ദൂരം   ഹരണം സമയം..  വേഗത സമം ദൂരം   ഹരണം സമയം.. .  വേഗത സമം ദൂരം   ഹരണം സമയം..

ടോറുവിനെ കണ്ട ഉടന്‍ ഒറ്റ ശ്വാസത്തില്‍ പാപ്പു പറഞ്ഞു

¨വേഗത സമം ദൂരം   ഹരണം സമയം അതായത് കൂടിയ ദൂരം  കുറഞ്ഞ സമയത്തില്‍  ഓടിയാല്‍ നീയാകും  ഓട്ടക്കാരി. നമ്മുടെ ടര്‍ബോയുടെ ഇപ്പോഴത്തെ വേഗത  എത്രയെന്നോ! മണിക്കൂറില്‍  220 മൈല്‍! നിന്റെ ഇപ്പോഴത്തെ വേഗത എത്രയാണെന്നു നമുക്ക് നോക്കാം. നീ അടുത്ത ഒരു മണിക്കൂര്‍ ഓടണം ഞാന്‍ സമയം  നോക്കാം.¨

പാപ്പൂ  പറഞ്ഞ് നിര്‍ത്തി.
കേട്ടപാതി, കേൾക്കാത്ത പാതി ടോറു ആമ ഓട്ടം തുടങ്ങി. ഓട്ടത്തിനിടയില്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

വേഗത സമം ദൂരം   ഹരണം സമയം.. വേഗത സമം ദൂരം   ഹരണം സമയം .. വേഗത സമം ദൂരം   ഹരണം സമയം ..

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആ ദൂരം  അളന്ന് നോക്കി. 300 മീറ്റര്‍.  അതായത് 0.3 കി.മി.  ഒരു മൈല്‍ എന്നാല്‍ ഏകദേശം   1.6 കി.മി. അപ്പോള്‍ ടോറുവിന്റെ വേഗത മണിക്കൂറില്‍ കഷ്ടിച്ച്  0.2 മൈല്‍!
ഇതു കണ്ട് പാപ്പു പറഞ്ഞു,

¨നീ ഓട്ടക്കാരിയാണെന്കിലും   എനിക്കാണു വേഗത എനിക്ക്  ഒരു മണിക്കൂര്‍ കൊണ്ട് 2 മൈല്‍  നടക്കാന്‍ പറ്റും  മോട്ടു മുയലിനു 35 മൈലും. നീ നന്നായി പരിശീലിച്ചാലെ ഞങ്ങളെ വെട്ടിച്ച് ഒന്നാമതെത്താന്‍ പറ്റൂ. ¨   

ഇത് കേട്ടതെ അടുത്ത വര്‍ഷമാകുമ്പോഴേക്കും   തനിക്ക് പാപ്പുവിനെയെന്കിലും  വേഗതയില്‍ തോല്പ്പിക്കണം  എന്ന ഉറച്ച  തീരുമാനവുമായി, ´ വേഗത സമം ദൂരം   ഹരണം സമയം. . വേഗത സമം ദൂരം   ഹരണം സമയം..´ എന്ന് വേഗം വേഗം   മനസ്സില്‍ പറഞ്ഞ് കൊണ്ട് ടോറു പരിശീലന മൈതാനത്തിലേക്ക് വേഗതയില്‍  നടന്നു. 

[1]ഈസോപ്പുകകള്‍ ഗുണപാഠ കഥകള്‍ ആണ്. ഈസോപ്പുകഥയിലെ ആമയും മുയലും കഥയാണു ഇവിടെ സൂചന. മുയല്‍ ഉറങ്ങി പോകുന്നത് കൊണ്ട് ആമ ജയിക്കുന്നതാണു കഥാസാരം. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതാണ് ആ കഥയുടെ ഗുണപാഠം
[2]ടര്‍ബോ - 2013 ഇല്‍ ഇറങ്ങിയ ആനിമേഷന്‍ സിനിമയാണു. ഒരു ഒച്ച് താന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ആകുന്നത് സ്വപ്നം കാണുന്നതും ഒരു അപകടത്തില്‍ സംഭവിക്കുന്ന ജീന്‍ മ്യൂട്ടേഷന്‍ വഴി കാറിന്റെ രൂപത്തിലായി വലിയ ഓട്ടക്കാരനാകുന്നതും അവസാനം കാറോട്ട്ത്തിലെ ചാമ്പ്യനാകുന്നതുമാണു കഥാതന്തു. സാധിക്കുമെന്കില്‍ സി.ഡി എടുത്ത് സിനിമ കാണുക.
https://en.wikipedia.org/wiki/Turbo_(film) 

[3]ഏറ്റവും വേഗതയേറിയ ജീവി പെരിഗ്രിന്‍ പരുന്താണു - മണിക്കൂറില്‍ 200 മൈലിനു മുകളില്‍. ഒരു പുള്ളി പുലിയുടെ വേഗത മണിക്കൂറില്‍ ശരാശരി 70 മൈലാണ്. മുയലിന്റെ വേഗത മണിക്കൂറില്‍ 35 മൈലും ആമയുടേത് മണിക്കൂറില്‍ 0.17 മൈലാണു. എന്നാല്‍ ഏറ്റവും വേഗതയേറിയ കാറ് മണിക്കൂറില്‍ ഏതാണ്ട് 270 മൈല്‍ സഞ്ചരിക്കും