Saturday, May 24, 2008

കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും

കന്യാസ്ത്രീ മഠത്തേയും കന്യാസ്ത്രീകളേയും ചുറ്റിപറ്റി വളര്‍ന്നതാണെന്റെ ബാല്യം. പിന്നീടു്‌ ചേച്ചിമാരും, അനിയത്തിമാരും, ബന്ധുക്കളില്‍ ചിലരും,കൂട്ടുകാരും, പരിചയക്കാരും കന്യാസ്ത്രീകളായി. നിയമങ്ങളുടേയും, നിര്‍ദ്ദേശങ്ങളുടെയും, പാരതന്ത്ര്യത്തീന്റേയും ചങ്ങലകളില്‍ കുരുങ്ങി ജീവിതം കഴിച്ചിരുന്ന അവരെ കണ്ടും കൊണ്ടും വളര്‍ന്നതു് കൊണ്ടു് അവരുമായി താദാത്മ്യപ്പെടാന്‍ എളുപ്പം കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ മഠത്തില്‍ വരാറുണ്ടായിരുന്ന ആസ്പിരന്റ്സ് ധാരാളം (ഭക്തി) ഗാനങ്ങള്‍ എഴുതുകയും അതെല്ലാം ഈണമിട്ടു് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവരില്‍ ആരെങ്കിലും കവിതയെഴുതിയിരുന്നോ? കഥയോ?

എഴുതിയിരുന്നിരിക്കാം. എന്നാല്‍ മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ ഒരേ ഒരു കന്യാസ്ത്രീയെ ഉള്ളൂ; മേരി ജോണ്‍ തോട്ടം എന്ന സിസ്റ്റര്‍ മേരി ബനീഞ്ജ. ഇപ്പോള്‍ മനസ്സില്‍ വന്ന കവിതയേതാണു്?

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മലയാളത്തിനു് സമ്മാനിച്ചതു് ഒരുപിടി പ്രതിഭാധനകളായ എഴുത്തുകാരികളെയാണു്. മേരി ജോണ്‍ തോട്ടം, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതി അമ്മ, കടത്തിനാട്ടു് മാധവി അമ്മ, ലളിതാംബിക അന്തര്‍ജ്ജനം, ബാലാമണിയമ്മ എന്നിങ്ങനെ. ആധുനിക മലയാളത്തിലെ സ്ത്രീ എഴുത്തില്‍ തുടങ്ങിയതു് ഇക്കാലയളവിലാണെന്നു് കരുതാം. അന്നു് ഇന്ത്യമുഴുവന്‍ നിറഞ്ഞു് നിന്നിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ സ്ത്രീ എഴുത്തുക്കാരേയും ധാരാളമായി സ്വാധീനിച്ചിരുന്നു.

സവര്‍ണ്ണ പുരുഷാധിപത്യം മലയാളസാഹിത്യം അടക്കിവാണിരുന്ന കാലമായിരുന്നുവതു്. അന്നു് ക്രിസ്ത്യന്‍,മുസ്ലിം എഴുത്തുകാര്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീയേശു വിജയം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാ‍സന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന കാ‍ലത്താണു് ഒരു കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി ബനീഞ്ജ എഴുതിയ കവിതാരാമം ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപ്പോയതു്.

ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു.പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.

തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍‌മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.
(പ്രഭാവതി)

സിസ്റ്ററുടെ തത്ത്വചിന്താപരമായ കവിതകള്‍ പോലും ആദ്യതലമുറ മലയാളസ്ത്രീ എഴുത്തുകാരുടെ എഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണു്. ആദ്യതലമുറയിലുള്ളവര്‍ ദൈവസ്തോത്രങ്ങളാണു് ധാരാളമായി എഴുതിയതെങ്കില്‍ മേരി ബനീഞ്ജയുടെ കവിതകള്‍ സൃഷ്ടികര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ അടിയുറച്ചു് ഇഹലോകജീവിതത്തിന്റെ സുഖങ്ങളെ ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
(ലോകമേ യാത്ര)

ഭൌതീക സുഖങ്ങളുപേക്ഷിച്ചു് സര്‍വ്വേശ്വരനില്‍ ചേരാനുള്ള ആഗ്രഹത്തിന്റെ കഠിനതയാണു് ആദ്യകാലങ്ങളിലെ കവിതകളെങ്കില്‍ പിന്നീടതു് പരമോന്നതനുമായി ലയിച്ചനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചായിരുന്നു.

'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതകള്‍ നസ്രാണിദീപികയിലും (ഇന്നത്തെ ദീപിക) മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.കവിതയോ കഥയോ വായിക്കുന്നതു് നരകത്തിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുമെന്നു് വിശ്വസിക്കുകയും സാധാരണക്കാരന്‍ ബൈബിള്‍ വായിക്കുന്നതു് അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന അക്കാലത്തെ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയിട്ടും തന്റെ കാവ്യജീവിതം തുടര്‍ന്നു് കൊണ്ടു് പോകാന്‍ കാണിച്ച ആത്മധൈര്യം തന്നെ സിസ്റ്ററുടെ സ്വത്വബോധത്തിനു തെളിവാണു്.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ പ്രധാന കൃതികള്‍- ലോകമേ യാത്ര, കവിതാരാമം, അദ്ധ്യാത്മിക ഗീത, പ്രഭാവതി, മാര്‍ത്തോമാവിജയം

മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം)

കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂ‍റ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.

ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)

രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)

ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളം കണ്ട പ്രഗല്‍ഭ എഴുത്തുകാരികളാണു് മേരി ജോണ്‍ തോട്ടം (1901-85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-) (സി.ജെ. തോമസിന്റെ അനുജത്തി), മുതുകുളം പാര്‍വതി അമ്മ(1904-85) (പാര്‍വതിയമ്മയുടെ പേരില്‍ ഇപ്പോള്‍ ഒരു സാഹിത്യ അവാര്‍ഡുണ്ടു്), കടത്തിനാട്ടു് മാധവി അമ്മ(1909-), ലളിതാംബിക അന്തര്‍ജ്ജനം(1909-87), ബാലാമണിയമ്മ (1909-2004) എന്നിവര്‍. രാജകുടുംബങ്ങളില്‍ നിന്നല്ലാതെ മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു് വന്നതു് ഇക്കാലയളവിലാണു്‌.

ഫെമിനിസ്റ്റ് എന്നു്‌ സ്വയം വിളിച്ച ആദ്യ മലയാളം എഴുത്തുകാരി പുരുഷന്മാരില്ലാത്ത ലോകം എഴുതിയ കെ.സരസ്വതിയമ്മയാണു് (1919-65). സ്ത്രീ രോദനങ്ങളെ കുറിച്ചെഴുതുകയും എഴുത്തിലൊതുങ്ങാത്ത ആത്മപീഡ ആത്മഹത്യയിലൂടെ അവസാനിപ്പിക്കുകയും ചെയ്ത രാജലക്ഷ്മിയാണു് (1930-75) മറ്റൊരു പ്രധാന സ്ത്രീ എഴുത്തുകാരി. ഇടങ്ങഴിയിലെ കുരിശു്‌, ബൈബിളിലെ സ്ത്രീകള്‍ തുടങ്ങ്ങിയവ എഴുതിയ ആനി തയ്യിലും ഇവരുടെ സമകാലികയാണു്.

ഗദ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവും, സരസ്വതിയമ്മയും സ്ത്രീപക്ഷ എഴുത്തുകള്‍ നടത്തിയിരുന്നെങ്കിലും പദ്യത്തില്‍ ഫെമിനിസം കടന്നുവരാന്‍ പിന്നേയും താമസിച്ചു. സുഗതകുമാരിയാണു് (1934-)പദ്യത്തില്‍ ഫെമിനിസ്റ്റിക് ആശയങ്ങള്‍ കൊണ്ടു് വന്നതു്.

പിന്നീടു വന്ന തലമുറയിലെ പ്രധാനിയാണു് സ്ത്രൈണത നിലനിര്‍ത്തികൊണ്ടു് സ്ത്രീപക്ഷാശയങ്ങള്‍ എഴുതിയ മാധവിക്കുട്ടി(ബാലാമണിയമ്മയുടെ മകള്‍) (1934-).ബാലസാഹിത്യത്തില്‍ ചെങ്കളത്തു് പാറുക്കുട്ടിയമ്മയും സുമംഗല എന്ന പേരില്‍ ലീല നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സാഹിത്യത്തിലെ പ്രധാന ശാഖയായ ചെറുകഥയും നോവലും എഴുതിയവര്‍ - മാനസി, സാറാ ജോസഫ്, സാറാതോമസ്, പി.ആര്‍ ശ്യാമള, കെ.ബി.ശ്രീദേവി നളിനി ബേക്കല്‍, സി. എല്‍. മീനാക്ഷി അമ്മ (ഡോ. എസ്. കെ നായരുടെ പത്നി), വത്സല, ഗ്രേസി, അഷിത, ശോഭാ വാരിയര്‍, തനൂജ ഭട്ടതിരിപ്പാടു്, പ്രമീള നായര്‍ (എം.ടി വാസുദേവന്‍ നായരുടെ ഭാര്യ) .. ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു ഗീതാഹിരണ്യന്‍. കവയിത്രികള്‍ ഒ.വി. ഉഷ, റോസ്മേരി, വിജയലക്ഷ്മി, അനിതാ തമ്പി,ലളിത ലെനിന്‍ , സാവിത്രി രാജീവന്‍, വി. എം ഗിരിജ .. പ്രതിഭാധനരായ നിരവധി ആണുങ്ങള്‍ നിറഞ്ഞ മൂന്നാം തലമുറ നിരൂപകര്‍ക്കിടയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എം. ലീലാവതി. ലീലാവതിയുടെ കൃതികള്‍ കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി, അപ്പുവിന്റെ അന്വേഷണങ്ങള്‍. അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നരകയാതനങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച സ്തീയാണു് ദേവകി നിലയങ്ങോട്.ലേഖനങ്ങളും കഥകളും എഴുതുന്ന സുവര്‍ണ നാലപ്പാ‍ട്ടു് മാധവിക്കുട്ടിയുടെ സഹോദരിയാണു്‌. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), ഇവനെന്റെ പ്രിയ സീജെ എന്ന പുസ്തക എഴുതിയ റോസി തോമസ് (എം. പി. പോളിന്റെ മകളും സി.ജെ തോമസിന്റെ ഭാര്യയും), ആരോഗ്യനികേതനം വിവര്‍ത്തനം ചെയ്ത നിലീ‍ന എബ്രാഹം.

യുവ എഴുത്തുകാരികള്‍ കെ.ആര്‍.മീര, കെ.രേഖ,ബി.എം.സുഹറ, സിതാര, പ്രിയ എ.എസ്സ്, ചന്ദ്രമതി, സി.എസ്. ചന്ദ്രിക.. നിരൂപണരംഗത്തു് എസ്.ശാരദക്കുട്ടി.

ജനപ്രിയ എഴുത്തുകളില്‍ എം.ഡി രത്നമ്മ, മല്ലിക യൂനസ്....

ഇംഗ്ലീഷില്‍ എഴുതിയിരുന്ന അരുന്ധതി റോയ്, മൃണാളിനി സാരാഭായി , ലീല ഓംചേരി..

(ബാക്കി വാ‍യനക്കാര്‍ പൂര്‍ത്തിയാക്കൂ. :) )

(ഈ പോസ്റ്റ് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് സംഭവത്തിനു വേണ്ടി )

44 comments:

പാമരന്‍ said...

നല്ല ലേഖനം. പലരെപ്പറ്റിയും കേട്ടിട്ടുകൂടി ഇല്ലായിരുന്നു. നന്ദി.

ഗോപക്‌ യു ആര്‍ said...

kalluslate! nalla peeru.good article.i have heard thoselines {of mary john] from my mother in my childhood. r u a nun?

Umesh::ഉമേഷ് said...

ഡാലീ,

നല്ല ലേഖനം. സിസ്റ്റര്‍ മേരി ബെനീഞ്ജയെപ്പറ്റിയുള്ള ഭാഗം പ്രത്യേകിച്ചും.

ഇതില്‍ ഇക്കാവമ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവരെപ്പറ്റി പ്രചരിക്കുന്ന അശ്ലീലം നിറഞ്ഞ കെട്ടുകഥയിലേക്കു് (അങ്ങനെയൊരു ശ്ലോകം ഞാന്‍ കേട്ടിട്ടില്ല. പല പെണ്ണെഴുത്തുകാരെപ്പറ്റിയും - മാധവിക്കുട്ടി ഉള്‍പ്പെടെ - പറഞ്ഞുകേള്‍ക്കുന്ന, ഏതോ ആണെഴുതിയ, ഒരു അശ്ലീലകഥ മാത്രമാണു് അതു്. ആ ലിങ്ക് മാറ്റി ഈ ശ്ലോകം ഉദ്ധരിക്കുകയോ അതിലേക്കു് ലിങ്ക് കൊടുക്കുകയോ ചെയ്യുക.

സാല്‍ജോҐsaljo said...

ഇന്നലെ കവിതകണ്ടപ്പോ ഓര്‍ത്തതേയുള്ളൂ. ആരുമെന്താ മേരി ജോണ്‍നെ ഓര്‍ക്കാത്തതെന്ന്.

5-ല്‍ കവിതയെയും കവയത്രിയെയും പറ്റി തല്ലിപഠിപ്പിച്ച ഏലമ്മട്ടീച്ചറെയും!

Pramod.KM said...

നല്ല ലേഖനം.
തരു‘ണി’മണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം &
ചതികളുമിതുമട്ടില്‍ ‘പൂ’രുഷന്മാര്‍ തുടര്‍ന്നാല്‍
എന്നും തിരുത്തിയാല്‍ പ്രഭാവതിയെ ശരിക്കും മാലിനിയാക്കാം.

കണ്ണൂസ്‌ said...

കൂത്താട്ടുകുളം മേരി ജോണ്‍ ആണ്‌ സിസ്റ്റര്‍ മേരി ബെനിഞ എന്നാണ്‌ ഞാന്‍ ഇത്ര കാലം വിചാരിച്ചിരുന്നത്. മേരി ജോണ്‍ തോട്ടം എന്ന വേറെ ഒരു കവയിത്രിയും ഉണ്ടെന്ന് അറിയുന്നത് പുതിയ കാര്യമായി.

ഭൂമിപുത്രി said...

രാവിലെ ഒന്നോടിച്ച് വായിച്ചേയുള്ളു.തീരികെ വരാം വിസ്തരിച്ച് വായിയ്ക്കാന്‍.
Meanwhile ഇതു നോക്കിക്കോളു-
തോട്ടയ്ക്കാട്ട് ഇക്കാവമ്മ

Umesh::ഉമേഷ് said...

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അഭിനന്ദിച്ചു എന്നു പറയുന്നതു് ഈ ശ്ലോകമാണു്.

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ--
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

ഇതു് ഇക്കാവമ്മയെ അഭിനന്ദിക്കുകയാണെങ്കിലും സ്ത്രീകളെ അപമാനിക്കുകയാണു് എന്നാണു് എന്റെ പക്ഷം.

കണ്ണൂസേ, ആ തെറ്റിദ്ധാരണ എനിക്കുമുണ്ടായിരുന്നു. മേരി ജോണ്‍ കൂത്താട്ടുകുളം വേറേ ആളാണു്.

“പഞ്ചചാമരം” എന്ന സംസ്കൃതവൃത്തം മലയാളത്തില്‍ പ്രചാരത്തിലായതു് സിസ്റ്റര്‍ മേരി ബെനീഞ്ജാ മൂലമാണു്.

പ്രമോദ് പറഞ്ഞതു ശരി. ഇങ്ങനെ വൃത്തമൊക്കെ അറിഞ്ഞിട്ടാണോ ഗദ്യമെഴുതി ഇടയ്ക്കിടെ എന്റര്‍ കീ അടിച്ചുണ്ടാക്കുന്ന കവിത എഴുതുന്നതു്? :)

ദേവന്‍ said...

റേഷന്‍ കട പൊടിയണ്ണന്റെ മോള്‍ കവിതയല്ലാതെ മറ്റൊരു കവിതയും ഏഴയലത്തുകൂടെ പോയിട്ടില്ലാത്ത എനിക്കും ഉണ്ട് ഇവിടെ ഇടാന്‍ കമന്റ്:

അഞ്ചെട്ടു വയസ്സു പ്രായത്തില്‍ ഞാന്‍ ചേച്ചി ചേട്ടന്മാര്‍ പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടയില്‍ സൂപ്പര്‍മാനായും മറ്റും ബഹളം വച്ച് ശല്യമുണ്ടാക്കുകയായിരുന്നു.

ചേട്ടന്‍ സഹികെട്ട് പറഞ്ഞു "ഡീ, ലതൊന്ന് പാട്, ഇവന്‍ പോട്ട്"

ചേച്ചി തുടങ്ങി
" അനുഗ്രഹിക്ക നിങ്ങളെന്‍ തലയ്ക്കുമേല്‍ കരങ്ങള്‍ വച്ചെ
നിക്കതൊന്നു മാത്രമാണപേക്ഷ പോയിടട്ടെ ഞാനിനി
ദിനാന്ത സൂര്യ രശ്മി തട്ടിടാത്ത നാട്ടിലൊന്നില്‍ നാ
മനാകുലം രസിക്കുമന്നു കണ്ടിടാം പരസ്പരം.."
(എന്തോ ചെറിയ വത്യാസമുണ്ട്. ഓര്‍മ്മപ്പിശക്, വൃത്തഭംഗം വരുന്നു)

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഓടിക്കളഞ്ഞു. ഇനി വരുന്ന വരി കേട്ടാന്‍ നെഞ്ചു താങ്ങില്ല, മഠത്തില്‍ ചേരാന്‍ പോകുന്ന മേരി ജോണ്‍ തോട്ടത്തിലിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു കൊച്ചനുജനുണ്ടതില്‍. മഠത്തില്‍ ചേരുക എന്നാല്‍ എന്തെന്ന് എനിക്ക് നിശ്ചയമില്ല, പക്ഷേ ആ ചേച്ചിയെ ഇനി സ്വര്‍ഗ്ഗത്തിലേ കാണുവത്രേ.

ഇറങ്ങിയോടി കച്ചിത്തുറുവിന്റെ മുകളില്‍ പോയിരുന്നു. ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഇല്ലാതെയായാല്‍ എന്തു ചെയ്യും? മഠത്തില്‍ ചേരാന്‍ സമ്മതിച്ചിട്ട് പിന്നെ വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ലേ?

"കുഞ്ഞ് ഇതിന്റെ മോളിക്കേറി ഇരിക്കിയാന്നോ? എറങ്ങി വാ കട്ടയടിക്കുവാ വയലില്‍. " കൊച്ചിഞ്ഞ് വേലത്താന്‍ വിളിച്ചു.

കട്ടയടിക്കുന്ന കാറല്‍ത്തടി കാള വലിച്ചുകൊണ്ടോടുമ്പോള്‍ തടിക്ക് വെയിറ്റ് കൊടുക്കാന്‍ കുട്ടികളെ പിടിച്ചിരുത്താറുണ്ട്. സ്പോര്‍ട്ട്സ് കാറ് ഓടിക്കുന്ന രസമാണതിന്‌. ഞാന്‍ ഇറങ്ങിയില്ല.

"അല്ലേ, കരയുവാന്നോ? എന്തെങ്കിലും കണ്ട് പേടിച്ചോ?" വേലത്താന്‍ തുറുവില്‍ കയറി.
"ചേച്ചി മഠത്തില്‍ ചേരുവോ വേലത്താനേ?"
"മഠവോ ഏതു പോറ്റിയടെ മഠം?"
"കന്യാസ്ത്രീ മഠം?"
"അയ്യേ കുഞ്ഞിനെ ചേച്ചി പറ്റിച്ചതാ. ചേച്ചി മഠത്തി ചേരത്തുമില്ല, ഇനി പോയാ‍ തന്നെ എടുക്കത്തുമില്ല. ചുമ്മ പറ്റിക്കുന്നതല്ലേ ഇതൊക്കെ."

ആ പ്രായത്തില്‍, എനിക്ക് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് എഴുതി, എന്നെ ഇത്രയും ഉലച്ചുകളഞ്ഞു സിസ്റ്റര്‍ മേരി ബനിഞ്ജ. ഇവിടെ ആ പേരു കണ്ടപ്പോള്‍ അതൊന്ന് എഴുതിപ്പോകാമെന്ന് വച്ചു.

സജീവ് കടവനാട് said...

കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം മലയാലത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. സംസ്കൃതശ്ലോകങ്ങളെഴുതിയ ആളെ മലയാളം എഴുത്തുകാരിയായി കാണാമോ?

പിന്നെ മലയാളത്തിന്റെ പിതൃരൂപമായ കൊടും തമിഴ് കാലഘട്ടത്തില്‍ സ്ത്രീകള്‍ പാട്ടെഴുത്തുകാരായിട്ടുണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.

Pramod.KM said...

"ഞാനിനി" എന്നതിനു പകരം ‘ഞാന്‍’ എന്നായാല്‍ വൃത്തത്തിലാക്കാം ദേവേട്ടാ..
“പഠിച്ച കള്ളനാരു നീ പ്രഗല്‍ഭനായ മുക്കുവ
ക്കിടാത്തനോ കടുത്തകാട്ടിലുള്ള കൊച്ചുവേടനോ” എന്ന വരികള്‍ പണ്ടു അക്ഷരശ്ലോകത്തിനു പാടുന്നതോര്‍ക്കുന്നു. ആദ്യവരികള്‍ മറന്നു പോയി. മേരീബനീജ്ഞയുടെതാണോ എന്നറിയില്ല:) ബനീജ്ഞ എന്ന് എഴുതാന്‍ തന്നെ കുറെ കഷ്ടപ്പെട്ടതായും ഓര്‍ക്കുന്നു.

Pramod.KM said...

ജ്ഞ ആണോ ഞ്ജ ആണോ എന്ന് ഇപ്പോളും കണ്‍ഫ്യൂഷന്‍..

ഭൂമിപുത്രി said...

ഉമേഷ് പറഞ്ഞിട്ട് ഡാലിമാറ്റിയ ലിങ്കാണ്‍,അതറിയാതെ ഞാന്‍ വീണ്ടും ഇവിടെയിട്ടതു.ഏതായാലും ഉമേഷിന്റെ ആ കമന്റ്കൂടിയാകുമ്പോള്‍,അതും പഠനാറ്ഹം തന്നെ.
അതുകൊണ്ടതു ഡിലീറ്റ് ചെയ്യണ്ട എന്ന ഡാലിയുടെ
അഭിപ്രായം മാനിയ്ക്കുന്നു.

പാഞ്ചാലി said...

ഇഞ്ചിപ്പെണ്ണിന്റെ ഈ ഒരു സംരംഭം കാരണം കുറെ നല്ല പോസ്റ്റുകള്‍ കാണാനും മനസ്സിലാക്കാനും സാധിച്ചു. ഇഞ്ചിപ്പെണ്ണിനും ഡാലിയ്ക്കും അഭിനന്ദനങ്ങള്‍.

സിസ്റ്റര്‍ മേരി ബെനീഞ്ജയും മേരി ജോണ്‍ കൂത്താട്ടുകുളവും മേരി ജോണ്‍ തോട്ടവും ഒന്നാണെന്ന എന്റെ ധാരണ തിരുത്തിയതിനു നന്ദി.
അനിതാ തമ്പി ഇപ്പോള്‍ കവിതകള്‍ എഴുതാറില്ലേ? പണ്ട്‌ കലാകൌമുദിയിലും മറ്റും അനിതയുടെ കുറെ നല്ല കവിതകള്‍ വായിച്ചതോര്‍ത്തു പോയി.

"കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാ‍സന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന..." അത് ആക്ഷേപമാണോ അംഗീകാരമാണൊ?
"കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍" എന്നോ മറ്റോ വരികളുള്ള ശ്ലോകം പണ്ട്‌ വായിച്ചതോര്‍ക്കുന്നു.
ഉമേഷോ ഡാലിയോ മറ്റാരെങ്കിലുമോ ഈ ശ്ലോകം മുഴുവന്‍ ഓര്‍ക്കുന്നെങ്കില്‍ ഒന്നു എഴുതിയാല്‍ ഉപകാരമായിരുന്നു.

ഓ. ടോ.
"ബ്ലോഗ് ഇവന്റ് അനൌണ്‍‌സ്മെന്റ്" പോസ്റ്റില്‍ ഡാലിയുടെ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് കണ്ടില്ല.

Umesh::ഉമേഷ് said...

പാഞ്ചാലീ,

ആ ശ്ലോകം ഇവിടെ ഉണ്ടു്.

അവിടെ പോകുമ്പോള്‍ ഏതായാലും പോസ്റ്റ് മുഴുവന്‍ വായിച്ചോളൂ :)

പ്രിയംവദ-priyamvada said...

ഡാലീ,
ചില പഴയ ആള്‍ക്കാരെ പറ്റിയുള്ള അറിവു പുതിയതു ..നന്ദി

പുതിയവരില്‍ c.S ചന്ദ്രികയെയും ഉള്‍പ്പെടുത്താം .പിറ എന്ന നോവല്‍ ഈയിടെ യാണു വായിച്ചതു.

പാഞ്ചാലി said...

ഉമേഷേ നന്ദി. ഉമേഷിന്റെ ഈ പോസ്റ്റ് എനിക്ക് എങ്ങനെ മിസ്സായി? ഉമേഷിന്റെ കമന്റ് വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ എന്റെ ജ്യേഷ്ഠനെ നാട്ടില്‍ വിളിച്ചു ആദ്യ രണ്ടു വരികളും മനസ്സിലാക്കിയിരുന്നു. കക്ഷി പണ്ടു കേരള സംസ്ഥാന സ്കൂള്‍ യുവജനോല്സവത്തില്‍ അക്ഷര ശ്ലോക മത്സരത്തിന്നു വേണ്ടി പ്രക്റ്റീസു ചെയ്യുന്നത് കേട്ട്‌, ഞാന്‍ അര്‍ത്ഥമൊന്നും മനസ്സിലാക്കാതെ കുറെ ശ്ളോകങ്ങള്‍ പഠിച്ചതിന്റെ കുഴപ്പം. അതാണ് ഡാലിയോടു് ആക്ഷേപമാണോ എന്ന് സംശയം ചോദിച്ചത്. ഡാലി, ക്ഷമിക്കുക.

ഡാലി said...

പാമരന്‍, നിഗൂഡഭൂമി -വായനയ്ക്കു് നന്ദി.

ഉമേഷ്മാഷേ, ഭൂമിപുത്രി- എല്ലാക്കാലത്തും മിടുക്കികളായ സ്ത്രീകള്‍ക്കെതിരെ അശ്ലീലമായിരുന്നു പ്രധാന ആയുധം എന്നതിന്റെ തെളിവിലേക്കായി കമന്റുകളും ലിങ്കുകളും കിടക്കട്ടെ.

സാല്‍ജോന്റെ മനസ്സു വായിച്ചല്ലേ എഴുതിയതു് :). എന്നെ കവിത പഠിപ്പിച്ച ടീച്ചര്‍മാരെല്ലാമോ‍രോ‍ കവിതകളായിരുന്നു.

പ്രമോദേ, പ്രഭാവതിയെ മാലിനിയാക്കിയിട്ടുണ്ടു്. ‘ഞ്ജ‘ ആണു ശരി. Beninja

കണ്ണൂസേട്ടാ, മേരി ജോണ്‍ കൂത്താട്ടുകുളം കവിത മാത്രമല്ല കഥയും എഴുതിയിരുന്നു. (ചിരിക്കുന്ന കാട്ടാറു്, കാറ്റു പറഞ്ഞ കഥ ..)

ദേവേട്ടാ, പണ്ട് വേറൊരു ചേച്ചി മാര്‍ത്തോമ്മാ വിജയം വായിച്ചിരുന്നതോര്‍ത്തുപോയി.

കിനാവു്, ശരിയാണു്‌. കേരളത്തിലെ എന്നു് തിരുത്തിയിട്ടുണ്ടു്. തമിഴില്‍ എഴുതിയിരുന്ന കേരള സ്ത്രീകളെ കുറിച്ചു് ഒന്നും ഇന്റര്‍നെറ്റില്‍ കണ്ടില്ല. എന്തെങ്കിലും കണ്ടെത്തിയെങ്കില്‍ കൂട്ടിച്ചേര്‍ക്കൂ. ഇനി കൊടുംതമിഴില്‍ തമിഴ്സ്ത്രീകള്‍ എഴുതിയിരുന്നു എന്നാണോ ഉദ്ദേശിച്ചതു്?

പാഞ്ചാലി, അനിതാതമ്പിയുടെ ചില കവിതകള്‍ ഇവിടെ വായിക്കാം. ഈ പോസ്റ്റിന്റെ ലിങ്ക് ഇവെന്റ് പോസ്റ്റില്‍ ബാക്‌ ലിങ്കായി വരേണ്ടതാണു്. വരുമായിരിക്കും.

പ്രിയവദേച്ചി, ചന്ദ്രികയെ ചേര്‍ത്തു. ഞാനാകെ ഒരുചന്ദ്രികയെ മാ‍ത്രെ വിട്ടുപോയുള്ളൂ!

മലമൂട്ടില്‍ മത്തായി said...

നല്ല പോസ്റ്റ്. ആധികാരികമായ വിവരം തന്നതിനു നന്ദി.

ഭൂമിപുത്രി said...

ഡാലീ,ഇന്നലെപ്പറയാന്‍വിട്ടുപോയി,
കന്യാസ്ത്രീകളുടെ കവിതയെപ്പറ്റിപ്പറഞ്ഞപ്പോള്‍ ഓറ്ത്തതാണ്‍.
ഡിഗ്രിയ്ക്ക് രണ്ടാംഭാഷ മലയാളമായിരുന്നു.
ചെറുശ്ശേരിയേയും എഴുത്തഛനേയുമൊക്കെ പഠിപ്പിച്ച്തന്നതു യാതൊരു സാഹിത്യാഭിരുചിയുമില്ലാത്ത ഒരു പാവം കന്യാസ്ത്രീയായിരുന്നു.
ഗൈഡ് പകറ്ത്തി ചെറുതുണ്ടുകളാക്കി ടെക്സ്ബുക്കിനിടയിലൊളിപ്പിച്ചായിരുന്നു ക്ലാസെടുത്തിരുന്നതു.
സമീപത്തുള്ള മറ്റൊരു കോളെജില്‍ എം.അച്യുതനും,ലീലാവതിയും,കൃഷണന്‍ നായരും,ഗുപ്തന്‍ നായരുമൊക്കെ മലയാളം
പഠിപ്പിച്ചിരുന്ന കാലമാണെന്നോറ്ക്കണം.
ഓരോ യോഗം!

Anonymous said...

ഗൌരവമായ നിരൂപകരില്‍ ലീലാവതിട്ടീച്ചറേയും,(ജി യുടെ കാവ്യജീവിവിതം, അമൃതമശ്നുതേ(?), ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍-ഒരു പഠനം)കവികളില്‍ ഭാവതീവ്രമായ കവിതകളെഴുതിയ ഓ.വി. ഉഷയേയും,നോവലിസ്റ്റുകളില്‍ പി.ആര്‍.ശ്യാമളയേയും ഉള്‍പ്പെടുത്തുന്നതു നന്നായിരിക്കും..മാലിയേക്കാള്‍മുമ്പു ബാലസാഹിത്യത്തിലെ ചലനമായിരുന്ന ചെങ്കളത്തുപാറുക്കുട്ടിയമ്മ,സുമങ്ഗല, കെ.ബി.ശ്രീദേവി എന്നിവരും ശ്രദ്ധേയരത്രേ.

Anonymous said...

Dr.Panikkar writes about a SreekrishNavilasam kaavyam (though incopmplete) of Sukumaarakavi, which as per a story had made even kaaLidaasa salute the beauty of the kaavya. One Sethu Thampuratty of thRuppuNithura has translated it.
Just curious to make the list more complete..

Anonymous said...

good post:
In title "....malayaaLaththile ezhuththukaarikaLum" is enough, i guess!

നിലാവര്‍ നിസ said...

തുടരുക..

ഡാലി said...

ഭൂമി പഠിച്ച കോളേജ് മനസ്സിലായി :)

എല്ലാം ഒരേ അനോണിമസ് ആണോ?
അനോണിമസ് 1 - ഭയങ്കര സന്തോഷം ഈ കമന്റ് കണ്ടപ്പോള്‍. എല്ലാവരേയും ചേര്‍ത്തു. ലീലാവതിടീച്ചറെ വീട്ടു് പോയതു് മഹാപരാധം തന്നെ :(. കൂട്ടത്തില്‍ ഗീതാഹിരണ്യനേയും ബി.എം. സുഹറയെയും, ഓര്‍ത്തു് ചേര്‍ത്തു.

അനോണിമസ് 2- ഈ കമന്റു കണ്ടും ബഹുത്ത് സന്തോഷം. സേതുതമ്പുരാട്ടിയുടെ കാലം ഒരുപിടിയും കിട്ടുന്നില്ല. തിരഞ്ഞിട്ടു് കിട്ടിയ ലിങ്ക് ചേര്‍ത്തീട്ടുണ്ടു്.

അനോണിമസ് 3 - വളരെശരിയാണു്. വെടിവെച്ചീട്ടു് ‘ഠോ‘ എന്നുകൂടെ പറഞ്ഞപോലെയായി. തിരുത്തിയിട്ടുണ്ടു്. :)

നിസ - തുടരുന്നു :)

ഭൂമിപുത്രി said...

ആഹാ,മലയാളത്തിലെ എല്ലാ എഴുത്തുകാരികളുടെയും പേരെടുക്വാ?
എന്നാല്‍പ്പിന്നെ എന്റെ വക-ഇപ്പൊ ഓറ്ത്തതാണ്‍-
തനൂജ ഭട്ടതിരിപ്പാട്(കഥകള്‍,ലേഖനങ്ങള്‍)
ബുക്കായി ഇറക്കിയിട്ടുണ്ടൊ എന്നറിയില്ല.
(ലളിതാംബിക അന്തറ്ജ്ജനത്തിന്റെ അടുത്ത ബന്ധുക്കളാണ്‍ ഇവരും ഗീതാ ഹിരണ്ണ്യനും)
ദേവകീനിലയങ്ങോട്-പണ്ടത്തെ നമ്പൂരി ഇല്ലങ്ങളിലെ സ്ത്രീജന്മങ്ങള്‍ എത്ര
വിലകെട്ടവ ആയിരുന്നുവെന്ന് ശരിയ്ക്ക് മനസ്സിലാക്കിതന്നത് അവറ് തന്ന അകക്കാഴ്ച്ചകളാണ്‍.
എസ്.ശാരദക്കുട്ടി-ഒരു കൊടുങ്കാറ്റ് പോലെ വന്നാണ്‍ ഈയടുത്ത കാലത്ത് അവറ് വിമറ്ശനരംഗത്ത് സ്വന്തം സ്ഥാനമുറപ്പിച്ചതു.
സുലോചന നാലപ്പാട്-ഇവിടെ ആരോ പറഞ്ഞുവെന്ന് തോന്നുന്നു
ഓര്‍മ്മവരുന്നതുപോലെ,ഇനിയും പറയാം.

സജീവ് കടവനാട് said...

സംഘകാലത്തെ സാഹിത്യമാണ് ഉദ്ദേശിച്ചത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കമാണ് പൊതുവെ സംഘകാലഘട്ടമായി ചരിത്രകാരന്മാര്‍ അംഗീകരിച്ചിട്ടുള്ളത്. ഏറെക്കുറെ ആണിനു തുല്ല്യമായ സ്ഥാനം തന്നെയായിരുന്നു ആര്യാധിനിവേശത്തിനു മുമ്പ് ഇന്നത്തെ കേരളമുള്‍പ്പെട്ട ചേരസാമ്രാജ്യത്തിലുണ്ടായിരുന്നതെന്നും ഈ കൃതികളില്‍ ചിലത് എഴുതിയിട്ടുണ്ടാകുക സ്ത്രീകളാകാമെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ലീലാവതി ടീച്ചറുടെ മലയാള കവിതാ സാഹിത്യ ചരിത്രമോ, എന്‍ കൃഷണപിള്ളയുടെ കൈരളിയുടെ കഥയോ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളചരിത്രമോ ഏതാണെന്ന് ഓര്‍മ്മയില്ല.

Rammohan Paliyath said...

ഇതുകൊള്ളാമല്ലൊ. സിസ്റ്ററിനെ പണ്ടു വായിച്ചത് വീണ്ടുമോര്‍ത്തു. ഒപ്പം അക്കാലത്തുണ്ടാക്കിയ ഒരു പാരഡിയും: സമര്‍ത്ഥനാമശോകനും പ്രസിദ്ധനായ വ്യാസനും സമത്വമറ്റ കാളിദാസനാര്യഭട്ടന്‍ ഗാന്ധിയും അമര്‍ന്നതില്ല കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തുകൊണ്ടമര്‍ത്യരായ് ഭവിച്ചിടാ?

തോട്ടത്തിന്റെ നോട്ടം മുഴുവന്‍ പടിഞ്ഞാട്ടായിപ്പോയതിന്റെ പ്രതിഷേധമായിരുന്നു കിഴക്കോട്ട് മാത്രമായിപ്പോയ എന്റെ നോട്ടം.

ദൈവം said...

പോസ്റ്റിലും തൊട്ടുമുകളിലെ കമന്റിലും ഞാന്‍ തൃപ്തന്‍ :)

എതിരന്‍ കതിരവന്‍ said...

വലിയകോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്.ഭര്‍ത്താവ് ബന്ധനസ്ഥനായപ്പോള്‍ മറ്റൊരു വിവാഹത്തിനു വന്ന സമ്മര്‍ദ്ദം രാജാവിനെപ്പോലും അതിശയിച്ച് നേരിട്ട കാര്യം പ്രസിദ്ധമാണ്.
കൊച്ചി വലിയ ഇക്കുഅമ്മത്തമ്പുരാന്‍ (1844-)സംസ്കൃതത്തില്‍ ആറുഗ്രന്ഥങ്ങളും പാന, കിളിപ്പാട്ട്, ശീതങ്കന്‍ തുള്ള ഉള്‍പെടെ ധാരാളം കൃതികളും രചിച്ചു.

കടത്തനാട്ട് മാധവിയമ്മയെ വിട്ടുപോയോ? അതുപോലെ എം. ഡി. രത്നമ്മയേയും? ഡോ. എസ്. കെ നായരുടെ പത്നി സി. എല്‍. മീനാക്ഷി അമ്മയേയും കൂട്ടാം.

എതിരന്‍ കതിരവന്‍ said...

മേരി ജോണ്‍ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ അനുജത്തി ആണ്. ഭര്‍ത്താവിന്റേയും അയാളുടെ വീട്ടുകാരുടേയും ദ്രോഹം സഹിക്കവയ്യാഞ്ഞ് വീടു വിട്ടിറങ്ങിയ സാഹസികയാണ് അവര്‍. തിരുവനതപുരത്ത് ഡോ. പല്‍പ്പുവാണ് അവരെ സംരക്ഷിച്ചത്. ആദ്യകാലത്ത് “വാനമ്പാടി” എന്നതൂലികാനാമം ഉപയോഗിച്ചിരുന്നതിനാല്‍ അവരെ തിരിച്ചറിഞ്ഞില്ല.

ലളിത ലെനിന്‍ , സാവിത്രി രാജീവന്‍,വിജയലക്ഷ്മി, വി. എം ഗിരിജ.....കവയത്രികള്‍.

“കട്ടക്കയം ക്രൈസ്തവ കാളിദാസന്‍..” എന്നത് റ്റി. കെ ജോസഫ് 1926ല്‍ നസ്രാണി ദീപികയില്‍ ചേര്‍ത്ത സമസ്യയാണ്.38 പൂരണങ്ങള്‍ വന്നു. സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരു കവിത തന്നെ എഴുതി. അതില്‍ നിന്നും:

“കട്ടക്കയം ക്രൈസ്തവ കാളിദാസ-
പ്പട്ടം ധരിക്കും കവി സാര്‍വ്വഭൌമന്‍
മട്ടോലുമീ വഞ്ചിനതാംഗി നെറ്റി-
ക്കിട്ടുള്ളൊരോമല്‍ തിലകം ജയിപ്പൂ.”

“കിട്ടട്ടെ മേന്മേലനുമോദനങ്ങള്‍
കിട്ടട്ടെ മേലും ‘മെഡ’ലൊട്ടനേകം
തട്ടട്ടെ കീര്‍ത്തിപ്രഭ ഭൂവിലെല്ലാം
‘കട്ടക്കയം ക്രൈസ്തവകാളിദാസന്‍’.

ഡാലി said...

ഭൂമി, എല്ലാവറേയും ചേര്‍ത്തു. ഇതൊരു ഡോക്യുമെന്റ് ആയി കിട്ടാനല്ലേ. ബാക്കി പേരുകള്‍ പോരട്ടെ

കിനാവേ, “ഏറെക്കുറെ ആണിനു തുല്ല്യമായ സ്ഥാനം തന്നെയായിരുന്നു ആര്യാധിനിവേശത്തിനു മുമ്പ് ഇന്നത്തെ കേരളമുള്‍പ്പെട്ട ചേരസാമ്രാജ്യത്തിലുണ്ടായിരുന്നതെന്നും“ ഇതു വായിച്ചിട്ടുണ്ടു്. പക്ഷേ ഉണ്ടായിരുന്നിരിക്കാം എന്നല്ലതെ കൃത്യമായ വിവരങ്ങളോ ഊഹത്തിനൊരു പേരോ കേട്ടാതായി ഓര്‍ക്കുന്നില്ല. എവിടെയെങ്കിലും കണ്ടാല്‍ തീര്‍ച്ചയായും ചേര്‍ക്കാം.

റാം, പാരഡി നല്ലതു്. ഈയടുത്തു് ഇതേ പോലെ കുറച്ച് പാരഡി ശ്ലോകങ്ങള്‍ അക്ഷരശ്ലോകത്തില്‍ വായിച്ചു

സം‌പ്രീതനായ ദൈവത്തെ കണ്ടൂലോ.. സന്തോഷം.

എതിരന്‍‌ജി, അപാര ഓര്‍മ്മ ഇവിടത്തേം കണ്ണൂസേട്ടന്റെ പോസ്റ്റിലേം കമന്റു കണ്ട് പങ്കയായി. ഇക്കുവമ്മ തമ്പുരാട്ടി, കടത്തനാട്ട് മാധവിയമ്മ, വിജയലക്ഷ്മി ഇവരെ നേരത്തെ ചേര്‍ത്തിരുന്നു. മറന്നു പോയ കട്ടക്കയം സമസ്യകള്‍ക്ക് സ്പെഷല്‍ താങ്ക്സ്.

Rammohan Paliyath said...

മഹാരാജാസിലുണ്ടായിരുന്ന ബംഗാളി പ്രൊഫസര്‍ നിലീന എബ്രഹാമിനെയും ചേര്‍ക്കാം. എബ്രാഹാമിനെ വിവാഹം കഴിച്ച് മലയാളി മരുമകളായി വന്ന് ആരോഗ്യനികേതനം മലയാളത്തിലാക്കിയ നിലീന ടീച്ചര്‍.

പാഞ്ചാലി said...

ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), റോസി തോമസ് (എം. പി. പോളിന്റെ മകള്‍) എന്നിവരെ ഈ ഗ്രൂപ്പില്‍ പെടുത്താമോയെന്നറിയില്ല. എങ്കിലും ഓര്‍ത്തപ്പോള്‍ എഴുതി എന്ന് മാത്രം.

എതിരന്‍ കതിരവന്‍ said...

Rosy Thomas, daughter of M. P. Paul is the wife of C. J. Thomas. Her memoir "Ivan Ente Priya Si. Je" was very popular. It clearly depicted how she fell in love with C. J. and how rebellious the marriage was. Recently she shocked the world by revealing how troublesome her married life was.

If Mal. women writers' list includes English writers one name in the top will be MruNaaLini Saaraabhaayi. She is not just a dancer, has written several books, mostly dance related.
Leela Omcheri has many publications on music. (She is kamukaRa PurushOththaman;s sister)

PrameeLa Naayar (M. T's first wife) also is a gifted writer, shrouded by M. T's halo.

മേരിക്കുട്ടി(Marykutty) said...

നല്ല വിഷയം തന്നെ. ഇത്രയും കാര്യങ്ങള്‍ ശേഖരിക്കാന്‍ കുറേ ബുദ്ധിമുട്ടിക്കാണുമല്ലോ :). എന്തായാലും നന്നായിട്ടുണ്ടു..പിന്നെ C V നിര്‍മല ചേച്ചി പെണല്ല എന്നു തോന്നുന്നു!

ഡാലി said...

റാംജി, പാഞ്ചാലിജി, എതിരന്‍‌ജി എല്ലാവരേയും ചേര്‍ത്തു. വളരെ നന്ദി.

മേരിക്കുട്ടി, മ്ം നിര്‍മ്മല ചേച്ചി ജോയ്സി, ജേസി സിരീസിലെ ആണെന്നു ഇപ്പോ ഓര്‍ത്തു. നന്ദി.

എതിരന്‍ കതിരവന്‍ said...

Mallika Yoonas a short story writer also could be included.

Mrs. K. M. Mathew has written other than cook books, on hair styles, home decor, travelogue......

C. V. Nirmala is Joysi, a KoTTayam based male writer.

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
ബഷീർ said...

നല്ല ലേഖനം..informative.. thank u

SunilKumar Elamkulam Muthukurussi said...

ആനി തയ്യിൽ അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്ക്‌ പ്രസിദ്ധങ്ങളായ നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്‌. ഏതൊക്കെ എന്ന് കൃത്യമായി ഓർമ്മയില്ല. എതിരന്‌ അറിയുമായിരിക്കും. -S-

ഭൂമിപുത്രി said...

എന്റെ ബാല്ല്യകാലരോമാഞ്ചമായ 'The Count of Monte Cristo'(Alexandre Dumas)മലയാളത്തിലാക്കിയതു ആനീ തയ്യില്‍ ആയിരുന്നു.

tkabdullakunhi said...

ആനി തയ്യിലിന്റെ ചില മലയാള വിവര്‍ത്തനങ്ങള്‍. തോമസ് ഹാർഡിയുടെ ടെസ്സ്, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാൾസ് ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികൾ

അമ്മുവിൻ്റെ എഴുത്തുപെട്ടി said...

ആദ്യമായിട്ടാണ് ഇവിടെ വന്നത്. കുറേ അറിവുകൾ കിട്ടിയതിൽ സന്തോഷം.. ഇനി ഇവിടെ എത്താം 🙏🙏